കാസർഗോഡ്: കാസർഗോഡ് ഭക്ഷ്യ വിഷബാധയെ തുടർന്ന് അഞ്ജുശ്രീ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അഞ്ജുശ്രീയുടെ മരണത്തെ സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. അണുബാധയെ തുടർന്ന് ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഏതോ വിഷം ഉള്ളിൽ ചെന്നതാണ് അണുബാധയ്ക്ക് കാരണമെന്നും ഭക്ഷ്യവസ്തുവിൽനിന്ന് ഉണ്ടായതല്ല എന്നും റിപ്പോർട്ടിൽ വ്യക്തമാണ്. ഇതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവ് ഉണ്ടായത്. അതേസമയം അഞ്ജുശ്രീയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ കിട്ടിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. അഞ്ജുശ്രീയുടെ കരൾ അടക്കമുള്ള ആന്തരികവായവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. വിഷം ഉള്ളിൽച്ചെന്നിരുന്നു എന്ന റിപ്പോർട്ട് ഉള്ളതിനാൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാൽ മാത്രമേ ഏതുതരം വിഷമാണ് ഉള്ളിൽ ചെന്നത് എന്ന് അറിയാൻ സാധിക്കുകയുള്ളൂ എന്നും പോലീസ് പറഞ്ഞു.
അഞ്ജുശ്രീയുടേതായി കണ്ടെടുത്ത ആത്മഹത്യ കുറുപ്പിൽ താൻ കടുത്ത മാനസിക സംഘർഷം നേരിടുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നതായാണ് സൂചനകൾ പുറത്തുവരുന്നത്. പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇതിനായി പെൺകുട്ടിയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടുകാരുടെയും മൊഴിയെടുക്കും.