പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സുധാകരന് സത്യവാചകം ചൊല്ലിക്കൊടുത്തു.
വ്യാഴാഴ്ച നടക്കുന്ന മുഴുവൻ എം.എൽ.എമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ജി. സുധാകരന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അദ്ദേഹം സഭയെ നിയന്ത്രിക്കും. നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 21-ന് രാവിലെ 9 മണിക്ക് നിയമസഭാ സമുച്ചയത്തിൽ പ്രോടേം സ്പീക്കറുടെ അധ്യക്ഷതയിൽ നടക്കും.
മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.പി ജോൺ, ഒ.ജെ ജനീഷ്, പി.സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, റോജി എം ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും പ്രോടേം സ്പീക്കർക്ക് ആശംസകൾ നേരുകയും ചെയ്തു. മെയ് 29-ന് ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
