സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ പാലക്കാട്, കൊല്ലം ജില്ലകളിലെ കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
മറ്റു ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊതുവെ സംസ്ഥാനമാകെ ചൂട് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ജില്ലകളിലും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും, ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തീരദേശ സംസ്ഥാനമായതിനാല്‍ തന്നെ അന്തഃരീക്ഷത്തിലെ ഈര്‍പ്പം കൂടുതലായിരിക്കും. അതുമൂലം നമുക്ക് അനുഭവഭേദ്യമാകുന്ന ചൂട് അഥവാ താപസൂചിക റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന താപനിലയെക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. രണ്ട് ദിവസം ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തിലായിരിക്കും ഔദ്യോഗികമായി കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിക്കുക.

