തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. നാട്ടുകാർ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ 4.30 ഓടു കൂടിയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ എത്തിച്ചു. എന്നാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ മകന് വേണ്ട പരിചരണം ആശുപത്രിയിൽ ലഭിച്ചില്ലെന്ന് അച്ഛൻ ദിലീപ് ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോഴും നിസാരമായാണ് ഡോക്ടർമാർ കണ്ടത്. പുലർച്ചെ രണ്ടരയോടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ആശുപത്രിയിൽ എത്തിക്കുന്നത് വരെ കുട്ടി സംസാരിച്ചിരുന്നുവെന്നും അച്ഛൻ ദിലീപ് പറഞ്ഞു.

