പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 10 ന് മുമ്പ് നടന്നേക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. പുതിയ സർക്കാർ മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും എന്നാണ് അറിയുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വ്യക്തിയുമായ സാമിക് ഭട്ടാചാര്യയാണ് രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ചടങ്ങുകൾ നടക്കുമെന്ന് പ്രഖ്യാപിച്ചത്.
ബംഗാളിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി മുതിർന്ന ബിജെപി നേതാക്കളുടെ ഒരു പ്രധാന യോഗം ഡൽഹിയിൽ നടക്കും. ഈ യോഗത്തിൽ സുവേന്ദു അധികാരി , സാമിക് ഭട്ടാചാര്യ, ഭൂപേന്ദ്ര യാദവ്, സുനിൽ ബൻസാൽ, ബിപ്ലബ് ദേബ്, അമിത് മാളവ്യ എന്നിവർ പങ്കെടുക്കും. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേന്ദ്ര നിരീക്ഷകനായും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെ സഹ നിരീക്ഷകനായും ബിജെപി പാർലമെന്ററി ബോർഡ് നിയോഗിച്ചു. കേവലം ഒരു ഭരണം മാറ്റമല്ല, മറിച്ച് സാമൂഹിക നീതിയും ബഹുസ്വരതയും തിരികെ കൊണ്ടുവരുന്ന ഒരു ‘ഇരട്ട എഞ്ചിൻ’ സർക്കാരാണ് ലക്ഷ്യമെന്നും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുമെന്നും സാമിക് ഭട്ടാചാര്യ വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തുന്നത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു. ആകെ 293 സീറ്റുകളിൽ 206 എണ്ണത്തിലും ബിജെപി വിജയിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് (ടിഎംസി) 80 സീറ്റുകളിലേക്ക് ഒതുങ്ങി. ഭവാനിപൂരിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രി മമത ബാനർജിയെ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഭബാനിപൂരിൽ മത്സരിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഉപദേശിച്ച സുവേന്ദു അധികാരി, മമതയെ അവരുടെ സുരക്ഷിതമായ കോട്ടയിൽ പിന്തുടർന്ന് തന്റെ മുൻ നേതാവിനെ തോൽപ്പിക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി പശ്ചിമ ബംഗാളിൽ ബിജെപിക്ക് ഭരണമനുവദിച്ച ജനങ്ങളോട് സുവേന്ദു അധികാരി നന്ദി അറിയിച്ചു. വികസിതവും സുരക്ഷിതവുമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കുമെന്നും പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം വികസന യാത്രയിൽ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
