പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു. പ്രാദേശികമായ തർക്കങ്ങളെത്തുടർന്ന് വർഷങ്ങളായി ദുർഗ്ഗാക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു. അസൻസോൾ ഉൾപ്പെടുന്ന പശ്ചിം ബർദ്ധമാൻ ജില്ലയിലെ ഒൻപത് നിയമസഭാ സീറ്റുകളിലും ബിജെപി വിജയിച്ചതിന് പിന്നാലെയാണ് ക്ഷേത്രം സ്ഥിരമായി തുറക്കാനുള്ള സാഹചര്യം ഒരുങ്ങിയത്.
ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഈ ക്ഷേത്രം വർഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ സമുദായങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഭരണപരമായ നിയന്ത്രണങ്ങളുമാണ് ക്ഷേത്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നത്. ദുർഗ്ഗാ പൂജ, ലക്ഷ്മി പൂജ തുടങ്ങിയ ഉത്സവ വേളകളിൽ മാത്രമാണ് ഇതിന് മുൻപ് ക്ഷേത്രം പരിമിതമായി തുറന്നിരുന്നത്. ബിജെപിയുടെ അസൻസോൾ ഉത്തർ സ്ഥാനാർത്ഥിയായിരുന്ന കൃഷ്ണന്ദു മുഖർജി വിജയിക്കുകയാണെങ്കിൽ ക്ഷേത്രം വർഷം മുഴുവൻ ആരാധനയ്ക്കായി തുറന്നു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ അദ്ദേഹം നേരിട്ടെത്തി ക്ഷേത്രം തുറക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി. ക്ഷേത്രം തുറന്നതിന് പിന്നാലെ ബിജെപി പ്രവർത്തകരും ഭക്തരും വലിയ തോതിൽ ഇവിടെയെത്തി പ്രാർത്ഥനകൾ നടത്തി. തിങ്കളാഴ്ച നടന്ന ഈ ചടങ്ങ് പ്രദേശവാസികൾക്കും ഭക്തർക്കും വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തുന്നത്. ആകെ 293 സീറ്റുകളിൽ 206 എണ്ണത്തിലും ബിജെപി വിജയിച്ചപ്പോൾ തൃണമൂൽ കോൺഗ്രസ് (ടിഎംസി) 80 സീറ്റുകളിലേക്ക് ഒതുങ്ങി.
