ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു അധികാരിയേക്കാൾ താൻ മുന്നിലായിരുന്നുവെന്നും ചുരുക്കം ചില റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെയാണ് അട്ടിമറി നടന്നതെന്നും മമത അവകാശപ്പെടുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഗുണ്ടകൾ അതിക്രിമിച്ച് കടന്ന് ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചതായും മമത ആരോപിക്കുന്നുണ്ട്. അവശേഷിച്ച റൗണ്ടുകൾ തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന ഭവാനിപൂരിലായിരുന്നു. ആ സമയത്താണ് ഏതാനും ഗുണ്ടകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് അവർ തന്നെ മർദ്ദിക്കുകയും സി.ആർ.പി.എഫിന്റെ സഹായത്തോടെ ഏജന്റുമാരെ പുറത്തെറിയുകയും ചെയ്തതായും മമത പറയുന്നു. സിആർപിഎഫും പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബിജെപിയെ സഹായിക്കാൻ ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
ഈ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വിജയമല്ല, മറിച്ച് അധാർമികമായ വൃത്തികെട്ട കളി മാത്രമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മമത ബാനർജി വ്യക്തമാക്കി. തന്റെ വാദങ്ങൾ തെളിയിക്കുന്ന തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ എന്ന നിലയിൽ കല്യാൺ ബാനർജിയെ വസ്തുതകൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മമത കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസിനെ ബിജെപി പരാജയപ്പെടുത്തിയ ദിവസം ഭവാനിപൂരിൽ മമത പരാജയപ്പെട്ടത് അപമാനം തന്നെയാണ്. ഭവാനിപൂരിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മമത ബാനർജിയെ 15,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഭബാനിപൂരിൽ മത്സരിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഉപദേശിച്ച സുവേന്ദു അധികാരി, മമതയെ അവരുടെ സുരക്ഷിതമായ കോട്ടയിൽ പിന്തുടർന്ന് തന്റെ മുൻ നേതാവിനെ തോൽപ്പിക്കുകയായിരുന്നു.
