തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു ഫലം മാത്രമല്ല, ദശകങ്ങളായി തകർക്കാൻ കഴിയാത്തതെന്ന് കരുതിയ ഒരു രാഷ്ട്രീയ ക്രമത്തെ തന്നെ തകിടം മറിച്ചിരിക്കുകയാണ്. സൂപ്പർ താരം വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി പ്രമുഖ ദ്രാവിഡ പാർട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും ജനം തിരസ്കരിച്ചു.
തമിഴ്‌നാട് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം എത്തിയില്ലെങ്കിലും ശ്രദ്ധ വളരെ വേഗം ആഘോഷങ്ങളിൽ നിന്ന് സർക്കാർ രൂപീകരണത്തിലേക്ക് മാറി. ചൊവ്വാഴ്ച രാവിലെ വിജയ് തന്റെ പാർട്ടി ഓഫീസിലെത്തുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം വിളിക്കുകയും ചെയ്തപ്പോഴേക്കും സഖ്യത്തിന്റെ ഏകദേശ രൂപം തെളിഞ്ഞു കഴിഞ്ഞിരുന്നു. ടിവികെ നേതൃത്വവുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെന്ന് മറ്റു പാർട്ടികളിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് (5 സീറ്റ്), വിസികെ (2), സിപിഐ (2), സിപിഐ(എം) (2) എന്നിവർ ചേരുന്ന 11 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ വിജയ്‌ക്ക് പകുതിയിലേറെ സീറ്റുകൾ ഉറപ്പിക്കാം. ഇടതുപക്ഷ പാർട്ടികളും വിസികെയും ഡിഎംകെ സഖ്യത്തിൽ നിന്ന് പുറത്തുവരുന്നതിനും കാലതാമസം വരൻ സാധ്യത ഇല്ല. നിലവിലെ സ്ഥിതിഗതികൾ അനുസരിച്ച് കോൺഗ്രസിന് രണ്ട് കാബിനറ്റ് വകുപ്പുകൾ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റ് ചെറിയ സഖ്യകക്ഷികൾക്ക് ഓരോന്ന് വീതവും ലഭിക്കും.
ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കുന്നതിനും ഭരണരംഗത്തെ തങ്ങളുടെ പരിചയക്കുറവ് പരിഹരിക്കുന്നതിനുമായി നാല് മുതൽ ആറ് വരെ മന്ത്രിസ്ഥാനങ്ങൾ സഖ്യകക്ഷികൾക്കായി ടി.വി.കെ നീക്കിവെച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എ.ഐ.എ.ഡി.എം.കെ മുൻ നേതാവായ കെ. സെങ്കോട്ടയ്യൻ ഒഴികെ, വിജയ്‌യുടെ പാർട്ടിയായ ടി.വി.കെയിൽ നിന്ന് വിജയിച്ച ഭൂരിഭാഗം പേരും കന്നിക്കാരോ ആദ്യമായി നിയമസഭയിൽ എത്തുന്നവരോ ആണ്. അടിയന്തര നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ടിവികെ എംഎൽഎമാർ ചൊവ്വാഴ്ച വിജയ്‌യെ തങ്ങളുടെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം, ഭൂരിപക്ഷം തെളിയിക്കുന്ന മുറയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ അദ്ദേഹത്തെ ക്ഷണിക്കും. ഈ വാരാന്ത്യത്തോടെ ഭരണമേറ്റെടുക്കുമെങ്കിലും, സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയ് ഒരാഴ്ച വരെ സമയം ആവശ്യപ്പെട്ടേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
