തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവുമാണ് സഹായധനം അനുവദിച്ചത്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു. തൃശൂരിലെ പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞ വാർത്ത അറിഞ്ഞതിൽ വലിയ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം ധനസഹായം സർക്കാർ തീരുമാനിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായിരിക്കും. ആറു മാസത്തിൽ കൂടുതൽ കാലം ചികിത്സ വേണ്ടവർക്ക് സിഎംഡിആർഎഫിൽ നിന്നും തുക അനുവദിക്കും. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും, അതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തര ധനസഹായമായി അനുവദിക്കും.
തൃശൂർ പൂരം ഒരുക്കങ്ങളുടെ ഭാഗമായി മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ നടന്ന സ്ഫോടനത്തിൽ 14 തൊഴിലാളികളാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി വരികയാണ്.

