തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻറെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന് ചെടിച്ചട്ടികൾക്ക് സമീപം പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് വീടും പരിസരവും തെരച്ചിൽ നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെയാണ് കണ്ടത്. പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു.
കഴിഞ്ഞദിവസം പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ സഹോദരൻ ഇപ്പോഴും അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സഹോദരൻ അനോജിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് റിപോർട്ടുകൾ. നിലവിൽ വെന്റിലേറ്ററിലാണ്. ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഇന്നലെയാണ് സംഭവം. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിൽ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ.

