പൂരപ്രേമികളുടെ ഹരമായ തൃശ്ശൂര്‍ പൂരത്തിന് കൊടികയറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും രാവിലെ 11:00 മണിക്കും 11:15നും കൊടിയേറി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളിൽ പല സമയങ്ങളിലായി കൊടിയേറി. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ കെട്ടി ദേശക്കാർ ചേർന്ന് ഉയർത്തുന്നതാണ് കൊടിയേറ്റ ചടങ്ങ്. കൊടിക്കൂറകള്‍ ഉയരുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ഇനി പൂരനഗരിയിൽ അക്ഷരാർത്ഥത്തിൽ ഉത്സവദിനങ്ങൾ ആണ്. വാദ്യമേളങ്ങളുടെയും ചമയങ്ങളുടെയും രാപ്പകലുകളാണ്. 26നാണ് തൃശൂർ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനത്തിനു 24ന് തുടക്കമാകും. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദർശനം. പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും. ഇരു ചമയ പ്രദർശനങ്ങളും 25നും തുടരും. 24ന് രാത്രി 7നാണ് സാംപിൾ വെടിക്കെട്ട്. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്. പൂരം ദിനമായ 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകൽപൂരവും തുടർന്നു ഉപചാരം ചൊല്ലലും.
ഇനിയുള്ള ദിവസങ്ങള്‍ തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം ഏപ്രില്‍ 24-ന് നടക്കുന പൂരച്ചമയ പ്രദര്‍ശനം കാണാന്‍ പതിനായിരങ്ങള്‍ നഗരത്തിലേക്ക് ഒഴുകും. പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ കുടമാറ്റവും വെടിക്കെട്ടും അരങ്ങേറുന്ന പ്രധാന പൂരദിനം ഏപ്രില്‍ 26-നാണ്.

