മണിപ്പൂരിൽ ഈ മാസം ആദ്യം ഉണ്ടായ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിച്ചതിൽ പ്രതിഷേധിച്ച് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ആഹ്വാനം ചെയ്ത അഞ്ചു ദിവസത്തെ സമ്പൂർണ ബന്ദ് സംസ്ഥാനത്തെ താഴ്‌വര ജില്ലകളിലെ ജനജീവിതം സ്തംഭിപ്പിച്ചു. ഞായറാഴ്ച ആരംഭിച്ച ഹർത്താലിന് ‘മീരാ പൈബി’, വിവിധ സാമൂഹിക സംഘടനകൾ, ഈ സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജോയിന്റ് ആക്ഷൻ കമ്മിറ്റി എന്നിവരാണ് നേതൃത്വം നൽകുന്നത്.
ഏപ്രിൽ ഏഴിന് ബിഷ്ണുപൂർ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു വയസ്സുകാരനും അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഈ ദാരുണ സംഭവം സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാർ ഉയർത്തുന്ന പ്രധാന ആവശ്യം.
ഇതിനൊപ്പം മലയോര ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുക്കി തീവ്രവാദികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നുണ്ട്. ഹർത്താലിന്റെ ആദ്യ ദിനത്തിൽ ചന്തകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ഗതാഗത സംവിധാനങ്ങൾ എന്നിവ പൂർണമായും അടഞ്ഞ് കിടന്നു. പ്രതിഷേധങ്ങൾ ശക്തമായതോടെ, ഞായറാഴ്ച വൈകുന്നേരം താഴ്‌വര ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ രാത്രി റാലികൾ സംഘടിപ്പിച്ചു. കാക്ചിംഗ് ജില്ല ഉൾപ്പെടെ ചില സ്ഥലങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. പലയിടത്തും പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായി പോലീസ് പറഞ്ഞു.
പലരും ലഹരി മരുന്നിന് അടിമപ്പെട്ടാണ് ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പോലീസ് ആരോപിച്ചു. എന്നാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് പരമാവധി സംയമനം പാലിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സംഘർഷ സാധ്യതയുള്ള മേഖലകളിൽ സുരക്ഷാസജ്ജീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 23 വരെ ഹർത്താൽ തുടരുമെന്നാണ് പ്രതിഷേധക്കാർ അറിയിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. വംശീയ കലാപത്താൽ കലുഷിതമായ മണിപ്പൂരിൽ ബിഷ്ണുപൂരിലെ സ്ഫോടനം ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു.

