അമേരിക്കയുമായി പാക്കിസ്ഥാനിൽ വെച്ച് നടത്താനിരുന്ന രണ്ടാം വട്ട ചർച്ചകളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിൻമാറി. വാഷിങ്ടണിന്റെ വിട്ടുവീഴ്ച നിലപാടില്ലാത്ത ആവശ്യങ്ങളും നിലപാടുകളിലെ വൈരുദ്ധ്യവും നിലനിൽക്കുന്ന നാവിക ഉപരോധവുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്. ഇസ്‌ലാമാബാദിൽ ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി വ്യക്തമാക്കി.
ഇറാൻ ഈ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്യം തന്നെ തകർക്കപ്പെടുമെന്ന കടുത്ത ഭാഷയിലുള്ള ഭീഷണിയാണ് ഡൊണാൾഡ് ട്രംപ് ഉയർത്തിയത്. ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചകളുമായി സഹകരിക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ. അമേരിക്കയുടേത് നിയമവിരുദ്ധവും ക്രിമിനൽ നടപടിയുമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയതിനൊപ്പം, നേരത്തെ ധാരണയിലെത്തിയ സമാധാന കരാർ റദ്ദാക്കിയതായും ഇറാൻ അറിയിച്ചു. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായും അടച്ചതായി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ഇബ്രാഹിം സോൾഫഗാരി സ്ഥിരീകരിച്ചു.
യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആഗോള എണ്ണ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇറാനിയൻ എണ്ണ കയറ്റുമതിക്ക് മേലുള്ള സാമ്പത്തികവും സൈനികവുമായ സമ്മർദ്ദങ്ങൾ അവസാനിച്ചാൽ മാത്രമേ ആഗോള ഇന്ധനവില സ്ഥിരത കൈവരിക്കുകയുള്ളൂവെന്ന് ഇറാന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് പറഞ്ഞു. ഇതോടെ ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.

