ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന എന്നാണ് പുറത്തുവരുന്ന വിവരം. ഏറെക്കാലമായി ടി20 ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യരുടെ ഉജ്ജ്വല തിരിച്ചുവരവാണ് ക്രിക്കറ്റ് ലോകം കാണുന്നത്. ഇത്തവണ പഞ്ചാബ് കിംഗ്സിനെ നയിക്കുന്ന ശ്രേയസ് ബാറ്റിംഗിലും നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ ഏഴ് മത്സരങ്ങളിൽ ആറിലും ടീമിനെ ജയിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
2026 ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചെങ്കിലും ബാറ്റിംഗിൽ സൂര്യകുമാർ നിരാശപ്പെടുത്തിയിരുന്നു. സൂര്യകുമാറിന്‍റെ മോശം ഫോമിന് പിന്നിൽ കൈത്തണ്ടയിലെ പരിക്കാണെന്ന സൂചനകളും ബിസിസിഐ വൃത്തങ്ങൾ നൽകുന്നു. ടീമിനെ വിജയങ്ങളിലേക്ക് നയിക്കുമ്പോഴും വ്യക്തിഗത മികവിൽ സൂര്യകുമാർ പിന്നോട്ടുപോകുന്നത് സെലക്ടർമാരെ ഗൗരവമായി ചിന്തിപ്പിക്കുന്നുണ്ട്. ടൂർണമെന്‍റിലുടനീളം ഒൻപത് ഇന്നിംഗ്‌സുകളിൽ നിന്ന് 242 റൺസാണ് അദ്ദേഹം നേടിയത്. എന്നാൽ ഇതിൽ 84 റൺസും യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിലായിരുന്നു. സമ്മർദ്ദഘട്ടങ്ങളിൽ തിളങ്ങാൻ കഴിയാത്തത് സെലക്ടർമാരെ പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നു. 2024 ജൂലൈയിൽ നായകസ്ഥാനം ഏറ്റെടുത്ത ശേഷം കളിച്ച 45 മത്സരങ്ങളിൽ നിന്ന് വെറും 932 റൺസ് മാത്രമാണ് സൂര്യയ്ക്ക് നേടാനായത്. 35 വയസ്സുകാരനായ താരം നായകനായി തുടരാൻ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സെലക്ടർമാർ മാറ്റത്തിനാണ് മുൻഗണന നൽകുന്നത്. ഐപിഎല്ലിലെ മോശം ബാറ്റിംഗ് ഫോമും വിട്ടുമാറാത്ത പരിക്കുകളുമാണ് സൂര്യകുമാറിന് തിരിച്ചടിയാകുന്നത്. രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം സൂര്യകുമാറിന് കീഴിൽ ഇന്ത്യ ഒരു ടി20 പരമ്പര പോലും തോറ്റിട്ടില്ല. ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യ കിരീടം നിലനിർത്തിയെങ്കിലും നിർണ്ണായക മത്സരങ്ങളിൽ സൂര്യയുടെ ബാറ്റിംഗിൽ ഉണ്ടായ മങ്ങൽ വലിയ ചർച്ചയായിരുന്നു. ഈ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി പത്ത് മത്സരങ്ങളിൽ നിന്ന് 195 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കൈത്തണ്ടയിലെ പരിക്ക് മൂലം കടുത്ത വേദന സഹിച്ചാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്ന റിപ്പോർട്ടുകളും സൂര്യയെ ടീമിൽ നിലനിർത്തുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടാക്കുന്നുണ്ട്.
ഐപിഎല്ലിന് ശേഷമുള്ള അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ശ്രേയസ് അയ്യർ ഇന്ത്യയെ നയിക്കാനാണ് സാധ്യതയേറുന്നത്. 2028-ലെ ലോകകപ്പും ഒളിംപിക്സും മുന്നിൽക്കണ്ട് ടീമിനെ ഉടച്ചുവാർക്കാനുള്ള അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നീക്കത്തിൽ ശ്രേയസിന് വലിയ മുൻതൂക്കമുണ്ട്.
