ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. കപ്പലിലുണ്ടായിരുന്ന നിരവധി പേരിലേക്ക് അണുബാധ പകരുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചവർക്ക് നിലവിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് അറിയിച്ചു.
കപ്പൽ ഓപ്പറേറ്റർ പുറത്തുവിട്ട പട്ടിക പ്രകാരം യുകെ, യുഎസ്, ജർമ്മനി, സ്പെയിൻ തുടങ്ങി 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്.
രോഗബാധിതരായ യാത്രക്കാരെ ചികിത്സയ്ക്കായി മാറ്റിയെങ്കിലും കപ്പലിലുള്ള രണ്ട് ഇന്ത്യക്കാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. “ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ടുപേരും രോഗലക്ഷണങ്ങളില്ലാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേർ ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്,” കമ്പനി വ്യക്തമാക്കി. മെയ് ആറിന് കേപ് വെർഡെയിൽ നിന്ന് പുറപ്പെട്ട കപ്പൽ ഇപ്പോൾ കാനറി ദ്വീപുകളിലെ ടെനറൈഫിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നാല് ദിവസത്തിനുള്ളിൽ കപ്പൽ അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രോഗലക്ഷണങ്ങളുള്ള ആരും കപ്പലിൽ ഇല്ലെന്നത് ആശ്വാസകരമാണ്. ലോകാരോഗ്യ സംഘടന, ആർഐവിഎം എന്നിവരുൾപ്പെടെയുള്ള അധികൃതർ ക്വാറന്റൈൻ, സ്ക്രീനിംഗ് നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത എന്നാൽ വൈറസുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാവാൻ സാധ്യതയുള്ളവരിലാണ് ഇപ്പോൾ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എലികളിലൂടെയോ മറ്റ് കരണ്ടുതീനികളിലൂടെയോ അവയുടെ മൂത്രം, ഉമിനീർ, വിസർജ്യം എന്നിവ വഴി പകരുന്ന അപൂർവ്വമായ രോഗമാണ് ഹാന്റ വൈറസ്. ഇപ്പോൾ പടർന്നിരിക്കുന്നത് ‘ആന്റീസ് വൈറസ്’ വിഭാഗമാണെന്നും ഇത് അപൂർവ്വമായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച എംവി ഹോണ്ടിയസ് കാനറി ദ്വീപുകളിലേക്ക് പോകുന്നതിനിടെയാണ് രോഗബാധയുണ്ടായത്.
