പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ചരിത്രപരമായ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. മെയ് 9-ന് കൊൽക്കത്തയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തേക്കും.
പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു അധികാരിയുടെ പേരിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം. നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖൻ. പുതിയ എംഎൽഎമാരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേർത്തിട്ടുണ്ട്.
ആകെ 294 സീറ്റുകളിൽ 207 സീറ്റുകളിലും ബിജെപി വിജയിച്ചു.15 വർഷത്തെ മമത ബാനർജിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. അതേസമയം തൃണമൂൽ കോൺഗ്രസ് വെറും 80 സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും രാജിവെക്കാൻ മമത ബാനർജി ആദ്യം തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടതോടെയാണ് ബിജെപി സർക്കാരിന് ഔദ്യോഗികമായി വഴിയൊരുങ്ങിയത്.
