അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്ന തീയതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ജനുവരി ഒന്നിനാണ് ക്ഷേത്രം തുറക്കുകയെന്ന് അമിത് ഷാ അറിയിച്ചു. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ജൻ വിശ്വാസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് ത്രിപുരയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കമ്യൂണിസ്റ്റുകാരിൽ നിന്നും ത്രിപുരയെ പൂർണമായി മോചിപ്പിക്കുകയാണ് 2023ലെ തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. രാമക്ഷേത്രനിര്‍മ്മാണം കോൺഗ്രസ് തടയാൻ ശ്രമിച്ചെന്നും കോൺഗ്രസ് ശക്തമായ വിയോജിപ്പ് കോടതിയിൽ രേഖപ്പെടുത്തിഎന്നും പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി സുപ്രീം കോടതി വിധി വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചതെന്നും കൂട്ടിച്ചേർത്തു.
171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോദ്ധ്യയിൽ ഉയരുന്നത്. ക്ഷേത്ര നിർമാണത്തിനായി രാജസ്ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടായിരിക്കും. ക്ഷേത്രത്തിന് മൂന്നുനിലകൾ ഉണ്ടായിരിക്കും. ഒന്നാം നിലയിലായിരിക്കും രാം ദർബാർ. രാമ നവമി ദിവസം ഉച്ചയ്ക്ക് സൂര്യരശ്മികൾ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിർമാണം. ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമ്മാണ ചെലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭവാന ലഭിച്ചിട്ടുണ്ട്. ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോൾ അയോധ്യയ്ക്ക് ഉണ്ടാകും.