ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് തുസ്ക എന്ന ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കപ്പൽ നിർത്താനുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് നടപടിയെന്നും നിലവിൽ കപ്പൽ അമേരിക്കൻ കസ്റ്റഡിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പൽ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കൻ സെൻട്രൽ കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്.
അമേരിക്കയുടെ നടപടിയെ ആയുധം ഉപയോഗിച്ചുള്ള കടൽക്കൊള്ള എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായും കപ്പലിലുണ്ടായിരുന്ന നാവിഗേഷൻ സംവിധാനം തകരാറിലാക്കിയതായും ഇറാന്റെ സൈനിക വക്താക്കൾ ആരോപിച്ചു. ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ കപ്പലുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഇരുരാജ്യങ്ങളും സമുദ്ര അതിർത്തികളിൽ സൈനിക സന്നാഹം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇതോടെ നിലനിന്നിരുന്ന നയതന്ത്ര ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ വീണ്ടും സംഘർഷ സാഹചര്യം ഉടലെടുത്തു. നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.

