തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലുണ്ടായ പടക്കനിർമ്മാണ ശാലയിലെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. വിരുദുനഗറിലെ കട്ടനാർപട്ടി ഗ്രാമത്തിന് സമീപമുള്ള പടക്കശാലയിലാണ് അപകടം നടന്നത്. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണതിനാൽ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകുകയും ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 13-നും വിരുതുനഗർ ജില്ലയിലെ സാത്തൂരിന് സമീപമുള്ള പടക്ക നിർമ്മാണ ശാലയിൽ സമാനമായ രീതിയിൽ വൻ സ്ഫോടനം നടന്നിരുന്നു. സാത്തൂരിനടുത്തുള്ള മഠത്തുപ്പട്ടിയിലെ ‘എക്സൽ’ പടക്ക നിർമ്മാണ ശാലയിലായിരുന്നു അന്ന് അപകടം സംഭവിച്ചത്.

