തമിഴ് നടി തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ സിറ്റി കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തൃഷയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി സന്ദേശം ലഭിച്ചയുടൻ തന്നെ പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും തൃഷയുടെ വീട്ടിലെത്തി പരിശോധന നടത്തി. സ്നിഫർ നായകളുടെ സഹായത്തോടെ നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ, സന്ദേശം വ്യാജമാണെന്ന് നിഗമനത്തിലെത്തുകായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ തൃഷയ്ക്കെതിരെ ഉണ്ടാകുന്ന രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. സംഭവത്തിൽ ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. ഇമെയിൽ അയച്ച ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ക്രിമിനൽ ഭീഷണി മുഴക്കിയതിനും തെറ്റായ വിവരം നൽകിയതിനും കേസെടുത്തിട്ടുണ്ട്.
ഭീഷണി സന്ദേശങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സേവന ദാതാക്കളുമായി ചേർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, ഈ വർഷം ആദ്യം സൂപ്പർ താരം രജനീകാന്ത്, ധനുഷ് എന്നിവർക്കും സമാനമായ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു.

