സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ തൊടുപുഴയിൽ നിന്ന് തിരിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴു പേരാണ് കേരള കോൺഗ്രസ് പ്രതിനിധികളായി തിരഞ്ഞെടുപ്പിൽ വിജയിച്ചത്. യു.ഡി.എഫ് യോഗത്തിൽ തങ്ങളുടെ അവകാശവാദം ഉന്നയിക്കുമെന്നും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികളുടെ അഭിപ്രായം കൂടി കോൺഗ്രസ് നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ യു.ഡി.എഫ് ഘടകകക്ഷികൾ, പ്രത്യേകിച്ച് മുസ്ലിം ലീഗ് ഇടപെടുന്നു എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിമർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ, “അഭിപ്രായം ചോദിച്ചപ്പോഴാണ് അത് പറഞ്ഞത്,” എന്ന് അദ്ദേഹം വ്യക്തമാക്കി.
