കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന് ശേഷം വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് വിട്ടുകൊണ്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി. ഇതിനുശേഷം കെപിസിസി ആസ്ഥാനത്ത് വെച്ച് ഓരോ എംഎൽഎയുമായും നിരീക്ഷകർ വ്യക്തിഗത കൂടിക്കാഴ്ച നടത്തി അഭിപ്രായം ആരാഞ്ഞു.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശങ്ങൾ ഉന്നയിച്ചത്. എന്നാൽ രമേശ് ചെന്നിത്തല ഇപ്പോൾ മത്സരരംഗത്തില്ല എന്നാണ് സൂചന. കെ സി വേണുഗോപാലിനാണ് എം എൽ എമാരിൽ ഭൂരിപക്ഷത്തിന്‍റെയും പിന്തുണയെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെക്ക് നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഘടക കക്ഷികളുടെ നിലപാടും എഐസിസി പ്രതിനിധികള്‍ ഹൈക്കമാൻഡിനെ അറിയിക്കും. മല്ലികാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയും റിപ്പോർട്ട് പരിശോധിക്കും. പിന്നീട് നേതാക്കളെ സമവായ ചർച്ചയ്‌ക്കായി വിളിപ്പിക്കും. ഡല്‍ഹിയിലാണ് ചർച്ച നടക്കുക. ഞായറാഴ്‌ചയോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന മൂന്ന് നേതാക്കൾക്കിടയിൽ ശക്തമായ പോരാട്ടം തുടരുന്നതിനിടെ, എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കിനും അജയ് മാക്കനും മുന്നിൽ എംഎൽഎമാരും യുഡിഎഫ് ഘടകകക്ഷികളും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇതോടെ നേതൃമാറ്റ ചർച്ചകളുടെ കേന്ദ്രം ഡൽഹിയിലേക്ക് മാറി.
വിഡി സതീശനെയും കെസി വേണുഗോപാലിനെയും ആണ് മുഖ്യമന്ത്രി കസേരയിലേക്ക് ഉയർത്തിക്കാട്ടുന്നത്. തീരുമാനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുമായും എംപിമാരുമായും ഒറ്റയ്‌ക്കൊറ്റയ്ക്ക് എഐസിസി പ്രതിനിധികള്‍ ചർച്ച നടത്തി. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്ന അവകാശവാദം കെ സി പക്ഷം ആദ്യം പറഞ്ഞിരുന്നത്. 46 പേരുടെ പിന്തുണ എന്ന കെസി പക്ഷത്തിന്‍റെ വാദം തെറ്റാണെന്ന് വിഡി-ആർസി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി.ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.
അതേസമയം വി ഡി സതീശന് വേണ്ടി തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ. എറണാകുളത്തും കണ്ണൂരിലും കോഴിക്കോടും കോൺഗ്രസ് പ്രവർത്തകർ വി ഡി സതീശന് അനുകൂലമായി പ്രകടനം നടത്തി. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനം നടന്നത്. 10 വർഷമായി തകർന്നുകൊണ്ടിരുന്ന കോൺഗ്രസിനെ തിരികെ കൊണ്ടുവന്നത് വി ഡി സതീശനാണ്. അദ്ദേഹത്ത മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. എറണാകുളത്ത് നെട്ടൂരിലെ ഐഎൻടിയുസി പ്രവർത്തകരാണ് പ്രകടനം നടത്തിയത്. കണ്ണൂർ ഇരിട്ടിയിലും പ്രവർത്തകർ പ്രകടനം നടത്തി.
