ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഖാർഗെ കത്ത് നൽകി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങൾ കണക്കിലെടുത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി കെസി വേണുഗോപാൽ മറ്റ് പാർട്ടി പ്രവർത്തകർ തുടങ്ങിയവർക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിച്ചതായി ആരോപിക്കപ്പെടുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഖാർഗെ കത്തിൽ വിശദീകരിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രധാന വഴികളിലൂടെ ഗുവാഹത്തിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. ഇതിന് പിന്നാലെ പാർട്ട് പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അറിയിച്ചത്. അക്രമം, പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുവാഹത്തിയിൽ നിന്ന് മാറി ഗുവാഹത്തി ബൈപാസ് ഉപയോഗിക്കണമെന്ന് രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് യാത്രയോട് അസം മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകരും പോലീസുകാരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.
അമിത് ഷാ ഇടപെട്ട് രാഹുൽ ഗാന്ധിയുടെയും യാത്രയിൽ പങ്കെടുത്തവരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് മല്ലികാർജുൻ ഖാർഗെ കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞയാഴ്ച അസമിൽ പ്രവേശിച്ചതു മുതൽ യാത്രയ്‌ക്കെതിരെ ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണങ്ങൾ ഖാർഗെയുടെ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശാരീരിക ഉപദ്രവത്തിന് കാരണമായേക്കാവുന്ന അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രിയോടും അസം പോലീസ് ഡയറക്ടർ ജനറലിനോടും നിർദേശിക്കണമെന്നും കത്തിൽ പറയുന്നു. ഇസഡ് പ്ലസ് സംരക്ഷകനായ രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ അസം പോലീസ് അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ജനുവരി 14 ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 6,700 കിലോമീറ്റർ പിന്നിട്ട് മുംബൈയിൽ അവസാനിക്കും. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് യാത്ര നടത്തുന്നത്.