കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തിയതോടെ വിദ്യാർഥികളുടെ പരാതിയിലാണ് നടപടി.
ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം ഡോ. റാം, ഡോ. സംഗീത എന്നിവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതിചേർത്തത്. ഇതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയെന്നാണ് വിവരം. ഇവരുടെ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
രണ്ട് ദിവസങ്ങൾക്കു മുമ്പാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നിതിൻ രാജ് മെഡിക്കൽ കോളജിന്റെ അഞ്ചാം നില കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. അധ്യാപകനെതിരെ നടപടി ഉണ്ടാകും വരെ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കിയിരുന്നു. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

