നിതിഷിന്‍റെ പിൻഗാമിയായി ബി ജെ പി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ സത്യപ്രതിഞ്ജ ചെയ്ത് അദ്ദേഹം അധികാരമേൽക്കുമെന്നും ബി ജെ പി അറിയിച്ചു. ബി ജെ പിയുടെ സംസ്ഥാനത്തെ ശക്തമായ മുഖമായ ചൗധരി, താരാപൂരിൽ നിന്നുള്ള എം എൽ എയാണ്. ഒ ബി സി മുഖം എന്ന നിലയിൽ ബി ജെ പി വളർത്തിയെടുത്ത സമ്രാട്ട് ചൗധരി ബി ജെ പി സംസ്ഥാന അധ്യക്ഷനായടക്കം പ്രവർത്തിച്ചിട്ടുണ്ട്. 57 കാരനായ ചൗധരി ബിഹാറിലെ ഒ.ബി.സി സമുദായമായ കൊയേരി അല്ലെങ്കില്‍ കുശ്വാഹ ജാതിയില്‍ പെട്ടയാളാണ്. ഈ ജാതിയില്‍ നിന്നുള്ളയാള്‍തന്നെ മുഖ്യമന്ത്രിയാവണമെന്ന് ജെ.ഡി.യു ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.
57 വയസുകാരനായ സാമ്രാട്ട് ചൗധരി, രാകേഷ് കുമാർ എന്ന് വിളിപ്പേരിലാണ് അറിയപ്പെടുന്നത്. സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ അദ്ദേഹം, 1990 ല്‍ ആർ ജെ ഡിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1999 ആർ ജെ ഡി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. 2014 ൽ ആർ ജെ ഡിയിൽ നടന്ന പിളർപ്പിന് പിന്നിലെ സൂത്രധാരനായിരുന്നു. 2018 ആർ ജെ ഡി വിട്ട് ബി ജെ പിയിലെത്തി. 2021 മുതൽ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്നു. ബീഹാർ ആഭ്യന്തരമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരി, ഉപ മുഖ്യമന്ത്രി പദത്തിൽ നിന്നാണ് സംസ്ഥാനത്തെ നയിക്കാനെത്തുന്നത്. അതേസമയം നാളെ ബി ജെ പി മുഖ്യമന്ത്രിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാർ ജെ ഡി യുവിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. വിജേന്ദ്ര യാദവ്, വിജയ് ചൗധരി എന്നിവരാകും ഉപമുഖ്യമന്ത്രിമാരെന്നാണ് സൂചന.
നിതീഷ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിഹാറില്‍ അധികാരമാറ്റത്തിന് കളമൊരുങ്ങിയത്. നിതീഷ് പിന്‍വാങ്ങിയതോടെ സംസ്ഥാനത്ത് ആദ്യ ബി.ജെ.പി മുഖ്യമന്ത്രി അധികാരമേല്‍ക്കും. കഴിഞ്ഞ 21 വര്‍ഷമായി ബിഹാര്‍ മുഖ്യമന്ത്രിപദത്തില്‍ തുടരുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ ഇന്ന് രാജിവെച്ചികരുന്നു. ഇന്ന് രാവിലെ ചേര്‍ന്ന അവസാനമന്ത്രിസഭാ യോഗത്തിന് ശേഷം ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട.)സയ്യിദ് അതാ ഹസ്‌നൈനെ നേരില്‍ കണ്ടാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. താന്‍ ബിഹാര്‍ വിട്ടുപോകില്ലെന്നും ബിഹാറിന്റെ മാര്‍ഗദര്‍ശിയായി തുടരുമെന്നും രാജിക്ക് പിന്നാലെ നിതീഷ് കുമാര്‍ പറഞ്ഞു. പുതിയ സര്‍ക്കാരിന് തന്റെ എല്ലാവിധ സഹകരണവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

