ബിഹാറിലെ റോഹ്താസ് ജില്ലയിലുള്ള സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ രാജ്യത്ത് ഉണ്ടാകുന്ന രണ്ടാമത്തെ ട്രെയിൻ തീപിടിത്ത സംഭവമാണിത്. തീപിടിത്തമുണ്ടായ ഉടൻ തന്നെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൃത്യസമയത്ത് ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ വെച്ച് തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് തീപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ബിഹാറിലെ ഈ അപകടം. മധ്യപ്രദേശിലെ രത്‌ലാമിന് സമീപം തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിന് തീപിടിച്ചതിനെത്തുടർന്ന് രണ്ട് കോച്ചുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തിരക്കേറിയ മുംബൈ-ഡൽഹി റെയിൽ പാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തിരുന്നു. ട്രെയിനിലെ തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ലെങ്കിലും, പിന്നീട് അപകടസ്ഥലത്തേക്ക് അറ്റകുറ്റപ്പണിക്കുള്ള ഉപകരണങ്ങളുമായി പോയ വാൻ മറിഞ്ഞ് അഞ്ച് റെയിൽവേ ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.രാജധാനി എക്സ്പ്രസിലെ യാത്രക്കാരെയും അന്ന് സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചിരുന്നു. സാസാരത്തിലുണ്ടായ തീപിടിത്തം സ്ഥിരീകരിച്ച റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർ സഞ്ജീവ് കുമാർ, അപകടത്തിൽ ഒരു യാത്രക്കാരന് പോലും പരിക്കേറ്റിട്ടില്ലെന്ന് വ്യക്തമാക്കി. “സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിനിന്റെ ഒരു കോച്ചിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റതായി വിവരമില്ല,” കുമാർ പറഞ്ഞു. റെയിൽവേ ഭരണകൂടത്തിലെയും ഫയർ സർവീസിലെയും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് നാശനഷ്ടങ്ങൾ വിലയിരുത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
തീപിടിത്തത്തെത്തുടർന്ന് ഓവർഹെഡ് ഇലക്ട്രിക്കൽ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതാണ് മുംബൈ-ഡൽഹി റൂട്ടിലെ ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചത്. ഏഴ് മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനായത്. സംഭവത്തെക്കുറിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. വെസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച രാവിലെ 5.15 ഓടെ കോട്ട റെയിൽവേ ഡിവിഷന് കീഴിലുള്ള വിക്രംഗഡ് അലോട്ട്, ലുനിറിച്ച് സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് രാജധാനി എക്സ്പ്രസിന്റെ ബി-1 കോച്ചിന് തീപിടിച്ചത്. കോച്ചിന് പിന്നിലുണ്ടായിരുന്ന ലഗേജ്-കം-ഗാർഡ് വാനും തീപിടിത്തത്തിൽ തകർന്നു. അപകടസമയത്ത് 68 യാത്രക്കാരുണ്ടായിരുന്ന കോച്ച് 15 മിനിറ്റിനുള്ളിൽ പൂർണ്ണമായും ഒഴിപ്പിക്കാൻ കഴിഞ്ഞതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
