കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല. ഔദ്യോഗിക തിരക്കുകളും സുരക്ഷാ ആശങ്കകളും മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
മുതിർന്ന ദേശീയ കോൺഗ്രസ് നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സഖ്യകക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാർക്കൊപ്പം വിജയ് യെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായി തുടക്കത്തിൽ സൂചനകൾ വന്നതോടെ കേരളത്തിലെ വിജയ് ആരാധകർ വലിയ ആവേശത്തിലായിരുന്നു. എന്നാൽ, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള പദ്ധതികൾ നിലവിലുണ്ടായിരുന്നില്ലെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വിജയ് യുടെ വൻ ജനപ്രീതി അഭൂതപൂർവമായ ജനക്കൂട്ടത്തിന് കാരണമാകുമെന്നും വൻതോതിലുള്ള പൊതുജന പങ്കാളിത്തവും നിരവധി വി.ഐ.പികളുടെ സാന്നിധ്യവും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പരിപാടിയിൽ സുരക്ഷാ ക്രമീകരണങ്ങൾ സങ്കീർണ്ണമാക്കുമെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നത്. വിജയ് മുമ്പ് നടത്തിയ കേരള സന്ദർശനങ്ങളിൽ വലിയ ജനക്കൂട്ടം പങ്കെടുത്തിരുന്നു. ഇത് പലപ്പോഴും ഗതാഗത തടസ്സങ്ങൾക്കും ജനജീവിത സ്തംഭനത്തിനും കാരണമായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരും പങ്കെടുത്തു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്ർറ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും ചടങ്ങിനെത്തി.
