തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. പരീക്ഷാ ബോർഡ് യോഗം പൂർത്തിയായി.
പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ ഫലപ്രഖ്യാപനത്തിന് കാത്തിരിക്കുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നീളുന്നതിനാൽ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല. സാധാരണഗതിയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. സമാനമായ രീതിയാകും ഇത്തവണയും പിന്തുടരുക.
മൂല്യനിർണ്ണയവും ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള സാങ്കേതിക നടപടികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. മെയ് 15-നകം ഫലം പ്രസിദ്ധീകരിക്കുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഈ തീയതിയിൽ മാറ്റമുണ്ടാകരുതെന്നും ഫലം വൈകുന്നത് ഹയർ സെക്കൻഡറി പ്രവേശന നടപടികളെ ബാധിക്കുമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ രൂപീകരണം കാത്തുനിൽക്കാതെ ഫലം പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനമായത്.
