റിപ്പോ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർ.ബി.ഐ തീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന സമിതി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലേത് പോലെ തന്നെ ഇത്തവണയും റിപ്പോ നിരക്ക് 5.25 ശതമാനമായി തുടരും . അതായത് ഭവന വായ്പ, കാർ ലോൺ ഇഎംഐകളിൽ നിലവിൽ മാറ്റമുണ്ടാകില്ല എന്നാണ് ഇതിനർത്ഥം. നിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യില്ല.
സമിതി ‘ന്യൂട്രൽ’ നിലപാടാണ് സ്വീകരിച്ചതെന്ന് എംപിസി യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് ഗവർണർ സഞ്ജയ് മൽഹോത്ര വിശദീകരിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമ്പോൾ, എസ്,ഡി.എഫ് 5 ശതമാനമായും എം.എസ്.എഫ് 5.50 ശതമാനമായും നിലനിൽക്കും. കൂടാതെ, 2027 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജിഡിപി വളർച്ച 6.9 ശതമാനമായിരിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.
കഴിഞ്ഞ വർഷം, റിപ്പോ നിരക്ക് തുടർച്ചയായി പല തവണ കുറച്ച് റിസർവ് ബാങ്ക് വായ്പയെടുത്തവർക്ക് വലിയ ആശ്വാസം നൽകിയിരുന്നു. ആകെ 125 പോയിന്റാണ് അന്ന് കുറച്ചത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ആദ്യ യോഗത്തിൽ ഈ കുറയ്ക്കൽ പ്രക്രിയയ്ക്ക് ആർ.ബി.ഐ താൽക്കാലിക വിരാമമിടുകയായിരുന്നു. ഇത്തവണയും മാറ്റങ്ങളൊന്നും വരുത്താതെ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്തി. റിപ്പോ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മറ്റു ബാങ്കുകൾക്ക് വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം നിയന്ത്രിക്കാനും ഇത് ഉപയോഗിക്കുന്നു. റിപ്പോ നിരക്ക് ഉയരുമ്പോൾ, അത് ബാങ്കുകൾക്ക് വായ്പ എടുക്കുന്നത് കൂടുതൽ ചെലവേറിയതാക്കുന്നു, ഇത് പൊതുജനങ്ങൾക്ക് ഭവന വായ്പ അല്ലെങ്കിൽ വാഹന വായ്പ ഇഎംഐകൾ വർദ്ധിപ്പിക്കുന്നു.
രാജ്യത്തിന്റെ ജി.ഡി.പി വളർച്ചയെ കുറിച്ചുള്ള കണക്കുകളും ആർ.ബി.ഐ പുറത്തുവിട്ടു. 2026 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജിഡിപി വളർച്ച 7.6% ആയി കണക്കാക്കിയിട്ടുണ്ടെന്നും 2027 സാമ്പത്തിക വർഷത്തിലെ യഥാർത്ഥ ജിഡിപി വളർച്ച 6.9% ആയിരിക്കുമെന്നും ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആദ്യ പാദത്തിൽ ഇത് 6.8% ആയി കുറഞ്ഞിട്ടുണ്ട്.
ജി.ഡി.പിക്ക് പുറമെ, പണപ്പെരുപ്പത്തെ കുറിച്ചുള്ള പ്രവചനങ്ങളും ഗവർണർ പങ്കുവെച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 2027-ൽ ചില്ലറ പണപ്പെരുപ്പ നിരക്ക് 4.6 ശതമാനമായിരിക്കും. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സി.പി.ഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4 ശതമാനവും രണ്ടാം പാദത്തിൽ ഇത് 4.4 ശതമാനവും ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്നാം പാദത്തിൽ പണപ്പെരുപ്പം വർദ്ധിക്കുമെന്നും അത് 5.2 ശതമാനമാകുമെന്നും കരുതപ്പെടുന്നു.

