ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 83 കോടിയിലധികം രൂപ) പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ഇതിന് പുറമെ ആവശ്യമായി വന്നാൽ മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മാറുന്നതിനുള്ള പുനരധിവാസ സഹായത്തിനും അർഹതയുണ്ടായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമിലൂടെയാണ് ഈ പരസ്യ അഭ്യർത്ഥന നടത്തിയത്. ഇറാന്റെ സൈനിക ശേഷിയെയും രഹസ്യ നീക്കങ്ങളെയും തകർക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇത്തരമൊരു പരസ്യ നീക്കം നടത്തിയിരിക്കുന്നത്.
അന്തരിച്ച മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകനായ മൊജതബ ഖമേനി ഉൾപ്പെടെയുള്ളവരെ ‘ഭീകര നേതാക്കൾ’ എന്നാണ് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്. മൊജതബ ഖമേനിയെ കൂടാതെ മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും അമേരിക്ക വിവരങ്ങൾ തേടുന്നുണ്ട്. ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, മേജർ ജനറൽ യഹ്യ റഹീം സഫാവി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ജനറൽ എസ്കന്ദർ മൊമേനി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എന്നിവരാണ് ഈ പട്ടികയിലുള്ള പ്രമുഖർ. ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) വിവിധ വിഭാഗങ്ങളെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് ഈ വ്യക്തികളാണെന്ന് യുഎസ് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വിവിധ ശാഖകൾക്ക് മേൽനോട്ടം വഹിക്കുന്ന നേതൃത്വ ഘടനയിലെ പ്രധാനികളായാണ് ഇവരെ വാഷിംഗ്ടൺ കണക്കാക്കുന്നത്. ഐആർജിസി അന്താരാഷ്ട്ര തലത്തിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും അമേരിക്ക ആരോപിക്കുന്നു. ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് നടത്തുന്ന റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം വഴി വിവരങ്ങൾ കൈമാറാൻ താൽപ്പര്യമുള്ളവർക്ക് എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ടോർ (Tor) നെറ്റ്‌വർക്കിലെ സുരക്ഷിത ചാനലുകൾ വഴിയോ ബന്ധപ്പെടാം എന്നും അറിയിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകകളിലൊന്നാണ് 10 ദശലക്ഷം ഡോളർ.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം. ഐആർജിസിയുമായി ബന്ധപ്പെട്ട ഇറാന്റെ സുരക്ഷാ, രഹസ്യാന്വേഷണ ശൃംഖലകൾക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് യുഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

