നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കരുത്തുറ്റ സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്ന് റിപോർട്ടുകൾ. പാലക്കാട് അല്ലെങ്കിൽ കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. എട്ടിലേറെ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രന്‍റെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. വട്ടിയൂർക്കാവ്, പാലക്കാട്, ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങൾ എന്നിങ്ങനെ പലയിടത്തും ബി.ജെ.പി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രന്‍റെ പേര് ഉയർന്ന് കേട്ടിരുന്നു. ഏത് മണ്ഡലത്തിൽ മത്സരിച്ചാലും അവിടെ അതിശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുന്ന ബി.ജെ.പി സ്ഥാനാർഥിയാണ് ശോഭ സുരേന്ദ്രൻ. ബി.ജെ.പിക്ക് വലിയ സ്വാധീനം ഉള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ മൂന്ന് തവണയായി പാലക്കാട് നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്.
ബിജെപിയുടെ സാധ്യതാ പട്ടിക പുറത്തുവന്നതോടെ പ്രമുഖ നേതാക്കളെല്ലാം നിശ്ചിത മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനുമാണ് പട്ടികയിൽ മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേമത്ത് രാജീവ് ചന്ദ്രശേഖർ തുടക്കമിട്ടു കഴിഞ്ഞു. ‘നമുക്ക് വേണം വികസിത നേമം’ എന്ന മുദ്രാവാക്യം ചുവരുകളിൽ സ്വയം എഴുതിക്കൊണ്ടാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമായത്.
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയോ കൃഷ്ണകുമാറോ സ്ഥാനാർത്ഥിയായേക്കും. മലമ്പുഴയിൽ സി. കൃഷ്ണകുമാറും പാലായിൽ ഷോൺ ജോർജും തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. പ്രമുഖ നേതാക്കളെ തന്നെ അണിനിരത്തി നിയമസഭയിൽ കരുത്തുറ്റ സാന്നിധ്യമാകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പദ്മജ തൃശൂരിൽ മത്സരിക്കുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

