നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ പ്രചാരണം കൊഴുപ്പിച്ച് ബേപ്പൂര്‍ ഉറപ്പിച്ച യുഡിഎഫിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍.
ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ അതിരാവിലെ പ്രചാരണത്തിനെത്തിയ അന്‍വര്‍ മത്സ്യതൊഴിലാളികള്‍ അടക്കമുള്ള വോട്ടര്‍മാരെക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ചാലിയം,ബേപ്പൂര്‍ മേഖലകളില്‍ നിര്‍ണ്ണായകമാകുന്ന മത്സ്യതൊഴിലാളി വോട്ടര്‍മാരെ നേരില്‍ കാണാനാണ് അതിരാവിലെ ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ എത്തിയത്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ മുന്‍ നിര്‍ത്തി തന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അന്‍വര്‍ ഉറപ്പുനല്‍കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. പി വി അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി.

