തന്റെ രണ്ടാം ഭരണകാലത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ നൊബേൽ സമ്മാന സമിതിക്കെതിരെയും നോർവേക്കെതിരെയും കടുത്ത ആരോപണങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
താൻ എട്ട് യുദ്ധങ്ങൾ തടഞ്ഞുവെന്നും അതിനാൽ ഓരോ യുദ്ധത്തിനും ഓരോ നൊബേൽ സമ്മാനം വീതം തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടും നോർവേ തന്നെ മനപ്പൂർവ്വം അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് നോർവേ ആണെന്നും അതിനാൽ അതിന്റെ പൂർണ്ണ നിയന്ത്രണം നോർവേ സർക്കാരിനാണെന്നും അദ്ദേഹം വാദിച്ചു. “നോർവേയോടുള്ള വലിയ ബഹുമാനം എനിക്ക് നഷ്ടപ്പെട്ടു. നൊബേൽ സമ്മാനം നിയന്ത്രിക്കുന്നത് അവരാണ്. മറ്റാര് എന്ത് പറഞ്ഞാലും അത് വിശ്വസിക്കരുത്. നോർവേയാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്,” ട്രംപ് കൂട്ടിച്ചേർത്തു.
വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കോറിന മച്ചാഡോ തനിക്ക് ലഭിച്ച നൊബേൽ സമ്മാനം ട്രംപിന് കൈമാറിയതിനെ അദ്ദേഹം പ്രശംസിച്ചു. താനല്ല, ട്രംപാണ് ഈ പുരസ്കാരത്തിന് അർഹനെന്ന് മച്ചാഡോ പറഞ്ഞത് വലിയ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നൊബേൽ ലഭിക്കാത്തതിലുള്ള അമർഷം നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന് അയച്ച സന്ദേശത്തിലും ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധാനത്തിന് വേണ്ടി പ്രവർത്തിക്കാൻ തനിക്ക് ഇനി ബാധ്യതയില്ലെന്നും അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മാത്രമേ മുൻഗണന നൽകൂ എന്നും അദ്ദേഹം സന്ദേശത്തിൽ ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ ട്രംപിന്റെ ആരോപണങ്ങൾ നോർവേ സർക്കാർ തള്ളി. നൊബേൽ സമ്മാന സമിതി തികച്ചും സ്വതന്ത്രമായ ഒന്നാണെന്നും അതിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും പ്രധാനമന്ത്രി സ്റ്റോർ ആവർത്തിച്ചു.”നൊബേൽ സമ്മാനം നൽകുന്നത് സ്വതന്ത്രമായ ഒരു സമിതിയാണ്, അല്ലാതെ നോർവേ സർക്കാരല്ല എന്ന് ഞാൻ പ്രസിഡന്റ് ട്രംപിന് പലതവണ വ്യക്തമായി വിശദീകരിച്ചു നൽകിയിട്ടുണ്ട്,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, തന്റെ നയതന്ത്ര വിജയങ്ങൾ ലോകം അംഗീകരിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. ദശലക്ഷക്കണക്കിന് ആളുകളെ താൻ രക്ഷിച്ചുവെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു.

