മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതിനാൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കും എന്ന് തമിഴ്നാട് അറിയിച്ചു. സ്പിൽവേയിലെ 13 ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തും. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. അതേസമയം നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം 136 അടി പിന്നിട്ടാൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. രാത്രിയിൽ ഡാം തുറക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാട് ജല വിഭവ വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നു. ഷട്ടറുകൾ തുറന്നാൽ 250 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചു. തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 122.75 അടിയായിരുന്നു ജലനിരപ്പ്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. ആവശ്യമെങ്കില്‍ സമീപവാസികള്‍ക്ക് അവിടേക്ക് മാറാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സ്പിൽ വേ ഷട്ടറുകൾ തുറക്കുന്ന സമയത്ത് പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഭരണകൂടം അറിയിച്ചു.