പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 21ന് ഭൂട്ടാൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക്, മുൻ രാജാവ് ജിഗ്‌മേ സിങ്യേ വാങ്‌ചുക്ക്, പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേഎന്നിവരുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, വിദേശനിക്ഷേപം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും തമ്മിൽ ചർച്ചകൾ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ധാരണയിലുമാണ് നിലനിർത്തുന്നതെന്നും ഇത്തരം കൂടിക്കാഴ്ചകൾ ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുമായുള്ള സൗഹൃദബന്ധം എക്കാലവും നിലനിർത്തുമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേ അടുത്തിടെ അറിയിച്ചിരുന്നു. സാമൂഹ്യ പുരോഗതിക്കായുള്ള യാത്രയിലാണ് ഇരു രാജ്യങ്ങളെന്നും ഈ യാത്രയിൽ ഭാരതവുമായി ഭൂട്ടാൻ എന്നും കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2024 ഫെബ്രുവരിയിൽ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ മാർച്ച് 14 മുതൽ 18 വരെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ യാത്രയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.