തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജൻ വീണ്ടും ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് തമിഴിസൈ പാർട്ടി അംഗത്വം സ്വീകരിച്ചത്. ‘വാനതി ശ്രീനിവാസനെ പോലെയുള്ള പ്രതിഭകൾ ഇരുന്ന ഇടമാണത്. രാഷ്‌ട്രീയത്തിൽ കരുത്ത് തെളിയിച്ച് വിജയിച്ച സ്ത്രീകളുടെ ഉദാഹരണമാണ് അവർ. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്. ഗവർണറായിരുന്നപ്പോൾ എനിക്ക് ചുറ്റും എല്ലാമുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടതിൽ ഒരു ശതമാനം പോലും ഞാൻ ഖേദിക്കുന്നില്ല. തെലങ്കാനയുടെ ഗവർണറായിരുന്നപ്പോൾ നിരവധി വെല്ലുവിളികൾ ഞാൻ നേരിട്ടു. നാല് മുഖ്യമന്ത്രിമാർക്ക് കീഴിലുള്ള തെലങ്കാനയുടെ ഭരണവും കണ്ടു. കേന്ദ്രസർക്കാരിന്റെ ഭരണത്തെ തമിഴ്‌നാട്ടിലെ ജനങ്ങളും അംഗീകരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ താമരവിരിയുമെന്ന് ഉറപ്പാണ്’ തമിഴിസൈ പറഞ്ഞു.
ഗവർണർ പദവിയിലിരിക്കെ ബിജെപിയിൽ ചേർന്നതിന് തമിഴിസൈ സൗന്ദരരാജനെതിരെ ഇടതുപാർട്ടികളും ഡിഎംകെയും നടത്തിയ വിമർശനത്തെ പരാമർശിച്ച ബിജെപി അധ്യക്ഷൻ അണ്ണാമലൈ ഉന്നത പദവികൾ വഹിക്കുന്നവർ സ്ഥാനമൊഴിയുന്നത് സാധാരണക്കാരനെന്ന നിലയിൽ പൊതുജനങ്ങൾക്കായി വീണ്ടും പ്രവർത്തിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു.
ബിജെപി ഒഴികെയുള്ള രാഷ്‌ട്രീയ പാർട്ടിയിൽ പെട്ട ഒരാൾ ഉന്നതപദവികൾ ഒഴിയുകയില്ല. അവരെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയത്തിൽ ഇരിക്കുന്നത് ഉന്നത സ്ഥാനങ്ങൾ ഏറ്റെടുക്കാൻ മാത്രമാണ്. ഗവർണർ എന്ന നിലയിൽ അവർ വളരെ നന്നായി പ്രവർത്തിച്ചു. ആ സ്ഥാനം ഉപേക്ഷിച്ച് വീണ്ടും രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നത് സൗന്ദരരാജന്റെ ജനസ്നേഹമാണ് കാണിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.