ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തുന്നു. മാര്‍ച്ച് 15നാണ് മോദി കേരളത്തിലെത്തുക. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ എത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് മോദി അവസാനമായി സംസ്ഥാനത്ത് എത്തിയത്.
കഴിഞ്ഞ സന്ദർശനത്തിൽ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ പരിപാടികൾ. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി തൃശൂരിലും എത്തി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്രമോദി റോഡ് ഷോ നടത്തുകയും വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.
ജനുവരിയിൽ രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. കൊച്ചിയിൽ എത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്തില്ലെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ് അപ്രതീക്ഷിതമായി അവസാനം നിമിഷത്തിൽ മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തിയത്. വിമാനം ഇറങ്ങി പുറത്തേക്ക് വന്ന അദ്ദേഹത്തെ മുഖ്യമന്ത്രി സ്വീകരിച്ചത് കൂപ്പ് കൈകളോടെയായിരുന്നു. മോദിയും തിരിച്ച് കൈകൂപ്പി കൊണ്ട് തന്നെയാണ് ആ സ്വീകരണം ഏറ്റുവാങ്ങിയത്. തുടർന്ന് മുഖ്യമന്ത്രിയുടെ കൈകളിൽ പിടിച്ച് അദ്ദേഹത്തോട് പ്രധാനമന്ത്രി കുശലക്ഷണം നടത്തി.
ഈ സമയം പ്രധാനമന്ത്രിയെ സ്വീകരിക്കുവാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് സംസാരിച്ചു. പതിവിൽ നിന്ന് വിപരീതമായി ചിരിച്ച മുഖത്തോടെയായിരുന്നു ഇരുവരും കുശലാന്വേഷണങ്ങൾ നടത്തിയത്.