തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം. ഗോയലിന്റെ രാജി “ആഴത്തിൽ ആശങ്കപ്പെടുത്തുന്നു” എന്ന് പ്രതികരിച്ച പ്രതിപക്ഷം, ഇക്കാര്യത്തിൽ ന്യായമായ വിശദീകരണം കൊണ്ട് വരാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനാണോ അതോ തിരഞ്ഞെടുപ്പ് ഒഴിവാക്കലാണോ എന്ന് ചോദിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെ കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നു. ശനിയാഴ്ച ഗോയൽ രാജിവെച്ചതോടെ മൂന്ന് അംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു സജീവ അംഗമായി ഇനി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമേയുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ഞെട്ടിക്കുന്ന നടപടി പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കിയത്.
“പെട്ടെന്നുള്ള നീക്കത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. മറ്റ് ഇസിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാത്രമാണുള്ളത്. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം തിരഞ്ഞെടുത്ത ഒരു മന്ത്രിയുടെയും ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന പുതിയ നിയമം മോദി സർക്കാർ കൊണ്ടുവന്നു. അതിനാൽ, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ രണ്ട് പേരെ മോദി നിയമിക്കും. ഇത് വളരെ ആശങ്കാജനകമാണ്,” തൃണമൂൽ നേതാവ് പറഞ്ഞു.
രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകേണ്ട ആളായിരുന്നു ഗോയല്‍. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അരുൺ ഗോയൽ സജീവമായി ഏർപ്പെട്ടിരുന്നു. ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിരവധി സംസ്ഥാനങ്ങളിൽ അദ്ദേഹം നേരിട്ട് സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. പഞ്ചാബ് കേഡറിൽ നിന്നുള്ള മുൻ ഐഎഎസ് ഓഫീസറാണ് അരുൺ ഗോയൽ. 2022 നവംബർ 21-നായിരുന്നു മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിക്കുന്നത്. ഗോയൽ മുമ്പ് ഹെവി ഇൻഡസ്ട്രി മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു.