പെരിയാർ കടുവ സങ്കേതത്തിലെ സീനിയറോട വനമഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ മൂന്ന് കിലോമീറ്ററിനുള്ളിൽ ചുറ്റിത്തിരിയുകയാണ്. ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ വിശദീകരിച്ചു. റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും.
അതെസമയം അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം നടത്തി. കാട്ടാന കൂട്ടം ഷെഡ് തകർത്തു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡാണ് കാട്ടാനക്കൂട്ടം തകർത്തത്. ഷെഡിൽ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്.