പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന പോളിങ് കണക്കുകൾ തുടർന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പുറത്തുവിട്ട താൽക്കാലിക കണക്കുകൾ പ്രകാരം, ഉച്ചകഴിഞ്ഞ് 3 മണി വരെ തമിഴ്‌നാട്ടിൽ 70 ശതമാനം വോട്ടർമാരുടെ പോളിങ് രേഖപ്പെടുത്തി. അവസാന കണക്കുകൾ പുറത്തുവരുമ്പോൾ തമിഴ്നാട്ടിൽ 82% പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട പോളിങ്ങിൽ ഉയർന്ന പങ്കാളിത്ത നിരക്ക് രേഖപ്പെടുത്തി, അതേ സമയം തന്നെ പോളിംഗ് 90 ശതമാനവും കടന്നു.
ആഴ്ചകൾ നീണ്ട ആവേശകരമായ പ്രചാരണത്തിനൊടുവിൽ പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിൽ 152 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിലെ ബാക്കി സീറ്റുകളിലേക്ക് ഏപ്രിൽ 29-ന് വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടിലെ ആകെയുള്ള 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് പോളിംഗ്.
തമിഴ്‌നാട്ടിൽ 5.67 കോടി വോട്ടർമാരും ബംഗാളിലെ ഒന്നാം ഘട്ടത്തിൽ 3.6 കോടി വോട്ടർമാരുമാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. തമിഴ്‌നാട്ടിലാകട്ടെ ഡിഎംകെയും എഐഎഡിഎംകെയും പുതിയ കക്ഷിയായ നടൻ വിജയ്‍യുടെ ടിവികെയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

