നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന ആരോപണം രാജ്ഭവൻ തള്ളി.
ഭരണഘടനാപരമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗവർണർ തീരുമാനങ്ങൾ എടുക്കുന്നതെന്നും അവർ വ്യക്തമാക്കി. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും ആധിപത്യം തകർക്കുകയും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവരികയും ചെയ്തതിനെ തുടർന്ന്, അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രിയായി ടി.വി.കെ മേധാവി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് വൈകിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഗവർണർ കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.
തുടർച്ചയായ രണ്ടു ദിവസങ്ങളിൽ ഗവർണർ വിജയ് യെ തിരിച്ചയക്കുകയും 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമായി സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ വിജയിയുടെ പാർട്ടിയായ ടി.വി.കെയ്ക്ക് 107 എം.എൽ.എമാരാണുള്ളത്. കോൺഗ്രസിന്റെ അഞ്ചു എം.എൽ.എമാർ കൂടി ടി.വി.കെയെ പിന്തുണക്കാൻ തീരുമാനിച്ചതോടെ ഈ എണ്ണം 113 ആയി ഉയരും.
സാധാരണ കീഴ്വഴക്കമനുസരിച്ച്, ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന പാർട്ടിയെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കുന്ന പാർട്ടിയോട് പിന്തുണയുടെ വിവരങ്ങൾ തേടുന്നത് സാധാരണ ഭരണഘടനാപരമായ നടപടിക്രമം മാത്രമാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇതുവരെ ഒരു പാർട്ടിയും ഭൂരിപക്ഷം തെളിയിച്ചിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.
