മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. അവസാനമായുള്ള യാത്രയിൽ പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം തന്നെ റോഡിന് ഇരുവശത്തും തിങ്ങിനിറയുകയാണ്. രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. മുതിർന്ന നേതാക്കളുൾപ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്.
ഉമ്മൻചാണ്ടിയുടെ വിലാപ യാത്രക്കൊപ്പമുള്ള വാഹന വ്യൂഹത്തോടൊപ്പം സർക്കാർ പ്രതിനിധിയായി മന്ത്രി വിഎൻ വാസവനാണ് അനുഗമിക്കുന്നത്. പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസാഗം റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞതോടെ വിലാപയാത്ര മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്.
പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല,വിഡി സതീശൻ, ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജഗതിയിലെ വീട്ടിൽ തളംകെട്ടി നിന്നു. നിരവധി പേരാണ് വീട്ടിലും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദർശനം. സംസ്കാരം നാളെ പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ നടക്കും.