വെള്ളിയാഴ്ച മുതൽ പാലക്കാട് ഉഷ്ണതരംഗം തുടരുകയാണ്. ഇന്നലെ 41.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില 45.6 ഡിഗ്രിയാണ്. ചുട്ടുപൊള്ളുന്ന വേനലിൽ പാലക്കാട് വെന്തുരുകുകയാണ്. ജില്ലാ നിവാസികൾക്ക് വിവിധ അലേർട്ടുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ കാരണങ്ങൾക്കല്ലാതെ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. സംസ്ഥാനത്ത് ഒരാഴ്ച കൂടി കൊടും ചൂട് തുടരാൻ സാധ്യതെയന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച അവസാനത്തോടെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നും പ്രവചിക്കുന്നു.
ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ താപനില ഉയരാം. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഈ സമയം സൂര്യാഘാതവും സൂര്യാതപവുമേൽക്കാൻ സാധ്യതയേറെയാണ്. ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായന രേഖയിലേക്കുള്ള സഞ്ചാരപാതയിലാണ് സൂര്യൻ. ഈ ദിവസങ്ങളിലെ സൂര്യന്റെ സ്ഥാനവും വേനൽ മഴയിലെ വലിയ കുറവുമാണ് നിലവിലെ ചൂടിന് കാരണമെന്നാണ് നിഗമനം. ശരാശരിയേക്കാൾ 62 ശതമാനം കുറവാണ് വേനൽമഴയിൽ ഉണ്ടായിട്ടുള്ളത്. കോട്ടയം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴക്കുറവുണ്ട്.
അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നുനിൽക്കുന്നതിനേയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.