ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായും എന്നാൽ നാവിക ഉപരോധം തുടരുമെന്നും ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകാനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്താൻ നേതാക്കൾ വെടിനിർത്തൽ നീട്ടാൻ ആവശ്യപ്പെട്ടതിനാലാണ് കാലാവധി നീട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷം അവസാനിപ്പിക്കാനുള്ള നിർദേശവുമായി ഇറാൻ രംഗത്ത് എത്തുന്നതുവരെ വെടിനിർത്തൽ തുടരും. എന്നാൽ നാവിക ഉപരോധം തുടരാൻ നിർദേശിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.
അതേസമയം ഇറാൻ പ്രകോപനം തുടരുകയാണ്. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഇറാന്‍റെ ആക്രമണം നടന്നു. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്‍റെ സായുധ ബോട്ട് കണ്ടെയ്നർ കപ്പലിന് നേരെ വെടിവെപ്പ് നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന്‍റെ കമാൻഡ് സെന്‍ററായ ‘ബ്രിഡ്ജിന്’ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു. ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം.

