കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മണ്ഡല പുനർനിർണ്ണയ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള സംസ്ഥാനങ്ങളെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതി എന്ന തത്വത്തെയും അട്ടിമറിക്കുന്നതാണ് പുതിയ ബില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് അദ്ദേഹം രേഖപ്പെടുത്തിയത്.
സംസ്ഥാനങ്ങളുമായി സമവായത്തിലെത്താതെ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ കേന്ദ്രം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത് ആശങ്കാജനകമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള മുൻതൂക്കം ലോക്സഭാ സീറ്റുകളുടെ വർദ്ധനവിലൂടെ സ്ഥിരമായ രാഷ്ട്രീയ അധികാരമാക്കി മാറ്റാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
“മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കിയാൽ കേരളത്തെ അത് നേരിട്ട് ബാധിക്കും. ജനസംഖ്യാ നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണിത്. പ്രാതിനിധ്യം കുറയ്ക്കുന്നത് നീതിയുക്തമായ ഫെഡറൽ സംവിധാനമല്ല,” പിണറായി വിജയൻ പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നത് നഷ്ടമാണെന്നും നിയന്ത്രിക്കാതിരിക്കുന്നത് നേട്ടമാണെന്നുമുള്ള സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന് അപകടകരമാണ്. സ്വാതന്ത്ര്യത്തിന് ശേഷം കേന്ദ്ര സർക്കാരുകൾ പ്രോത്സാഹിപ്പിച്ച കുടുംബസൂത്രണ നയങ്ങൾ പിന്തുടർന്ന സംസ്ഥാനങ്ങൾക്ക് ഇപ്പോൾ പാർലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടുകയാണ്. ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
വനിതാ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിനായി ഒരു മറയാക്കി ഉപയോഗിക്കുന്നത് ഇടുങ്ങിയ രാഷ്ട്രീയ താൽപ്പര്യങ്ങൾ മൂലമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്ത്രീകൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിന്റെ പേരിൽ സംസ്ഥാനങ്ങൾക്കിടയിലുള്ള തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യത്തെ തകർക്കലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം എന്നത് വെറും സംഖ്യാ ഭൂരിപക്ഷമല്ല, മറിച്ച് നീതിയിലും തുല്യ പ്രാതിനിധ്യത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറൽ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ ബഹുമാനവും അർഹമായ പ്രാതിനിധ്യവും ഉറപ്പാക്കണമെന്നും ഈ ജനവിരുദ്ധ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

