ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാക്കിസ്ഥാൻ സൈനികരെ ആക്രമിച്ച് വധിക്കുന്ന വീഡിയോ പുറത്ത് വിട്ടു. ബലൂചിസ്ഥാനിലെ നോഷ്കിയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമി നടത്തിയ മാരകമായ ആക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ. ബലൂച് ലിബറേഷൻ ആർമി (BLA) ഒരു വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 90 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പ്രത്യേക സേനാ വിഭാഗമായ മജീദ് ബ്രിഗേഡ് ആക്രമണത്തിൻ്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ക്വറ്റയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ നോഷ്കിയിൽ വാഹനങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായി ബിഎൽഎയും പാകിസ്ഥാൻ സൈന്യവും പുറത്തുവിട്ട ആക്രമണ ദൃശ്യങ്ങളിൽ കാണാം.
അക്രമണത്തിന്റെ അനന്തരഫലങ്ങൾ കാണിക്കുന്ന വീഡിയോകളാണ് ബലൂചി ഗ്രൂപ്പിന്റെ മാധ്യമ വിഭാഗമായ ഹക്കൽ പുറത്തുവിട്ടത്. മജീദ് ബ്രിഗേഡും മറ്റൊരു ബിഎൽഎ യൂണിറ്റായ ഫത്തേ സ്ക്വാഡും ചേർന്ന് എട്ട് ബസുകൾ ഉൾപ്പെടുന്ന ഒരു സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടു, അതിൽ ഒന്ന് സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നുവെന്ന് ബിഎൽഎ നേരത്തെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആക്രമണത്തിൽ 90 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി ബിഎൽഎ അവകാശപ്പെടുന്നു.
അതേസമയം ക്വറ്റയിൽ നിന്ന് ടഫ്താനിലേക്കുള്ള യാത്രാമധ്യേ തങ്ങളുടെ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് സൈനികർ മാത്രമേ കൊല്ലപ്പെട്ടുള്ളൂവെന്നും 21 പേർക്ക് പരിക്കേറ്റുവെന്നും പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു.
വാഹനത്തിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (വിബിഐഇഡി) ഉപയോഗിച്ച് ആക്രമണം നടത്തി. സ്ഫോടനത്തിൽ ഒരു ബസ് തകർന്നതായും മറ്റ് ബസുകളിൽ ഉണ്ടായിരുന്ന സൈനീകരേ വധിച്ചതായും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പറയുന്നു. പാക്കിസ്ഥാൻ പട്ടാളത്തിനു സ്വന്തം രാജ്യത്ത് കാലുകുത്താൻ വയ്യാത്ത അവസ്ഥയാണ് വ്യക്തമാകുന്നത്.
ആക്രമണങ്ങളെ അപലപിച്ച ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി, ഏഴ് ബസുകളും രണ്ട് കാറുകളുമായാണ് പാക് സൈനികർ സഞ്ചരിച്ചിരുന്നതെന്നും പാക് സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞു.
ധാതുസമ്പന്നമായ ഈ പ്രദേശത്തെ പാകിസ്ഥാനിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ബിഎൽഎ, കഴിഞ്ഞയാഴ്ച പെഷവാറിലേക്ക് പോകുന്ന ട്രെയിൻ തട്ടിക്കൊണ്ടുപോയി, 214 സൈനിക ബന്ദികളെ കൊന്നതായി അവകാശപ്പെട്ടു. ബലൂച് രാഷ്ട്രീയ തടവുകാരുമായി ബന്ദികളെ കൈമാറാനുള്ള 48 മണിക്കൂർ സമയപരിധി പാലിക്കാത്ത പാകിസ്ഥാൻറെ വീഴ്ചയ്ക്കുള്ള പ്രതികാരമാണിതെന്ന് സംഘം പറഞ്ഞു.