കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന് പി.സി. ജോർജ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.സി. ജോർജ് ആരോപണം ഉന്നയിച്ചത്. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനവികാരത്തെ അവഗണിച്ച ഹൈക്കമാൻഡ്, കേരളത്തിൽ മാത്രം അത് മാനിച്ചുവെന്ന് വിശ്വസിക്കുന്നത് മൗഢ്യമാണെന്നും അദ്ദേഹം പരിഹസിച്ചു. ഈ തീരുമാനം അണികളുടെയോ ജനങ്ങളുടെയോ താൽപ്പര്യമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ ഡൽഹിയിൽ എ.ഐ.സി.സി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ ഉയർന്ന തർക്കങ്ങൾക്കും നീണ്ട ചർച്ചകൾക്കും വിരാമമിട്ടുകൊണ്ടാണ് ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊണ്ടത്.
