ശരണംവിളികളോടെ കാത്തിരുന്ന അയ്യപ്പഭക്തർക്ക് ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശരണമന്ത്രങ്ങളാൽ മുഖരിതമായ സന്നിധാനത്ത് വൈകിട്ട് 6.46 ഓടെ തിരുവാഭരണം ചാർത്തി ദീപാരാധനയക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. വൻ ഭക്ത ജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തിയിരുന്നു. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു.
രാത്രി മണിമണ്ഡപത്തിൽ കളമെഴുത്തും തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18 വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 19 വരെ മാത്രം. 19ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 20ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതി. 20ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം. 21ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്രയിലാക്കും. തുടർന്ന് ശ്രീ കോവിൽ നടയടയ്‌ക്കും.