ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തലസ്ഥാനമായ റായ്പൂരിൽ 7,600 കോടി രൂപയുടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. റായ്‌പൂരിലെ സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ, പ്രധാനമന്ത്രി മോദി സംസ്ഥാനത്തെ കാങ്കർ ജില്ലയിലെ അന്തഗഢിനും റായ്പൂരിനും ഇടയിൽ പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ സംസ്ഥാനത്തെ ഗുണഭോക്താക്കൾക്കുള്ള കാർഡുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.
പ്രസംഗത്തിനിടയിൽ സംസ്ഥാന കോൺഗ്രസ് ഘടകത്തിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഞ്ഞടിച്ചു. താൻ ഒന്നിനെയും ഭയപ്പെടുന്നില്ലെന്നും ഭാരതീയ ജനതാ പാർട്ടി, അഴിമതി സർക്കാരിനെ വെറുതെവിടില്ലെന്നും അദ്ദേഹം പറഞ്ഞു. പേടിക്കുന്ന പ്രധാനമന്ത്രി മോദിയല്ല, കോൺഗ്രസ് എത്ര ശ്രമിച്ചാലും നടപടിയെടുക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ല, ഛത്തീസ്ഗഡിൽ കോൺഗ്രസ് ചെയ്തതിന്റെ ഇരട്ടി നിക്ഷേപിച്ചു, കോൺഗ്രസ് പാവപ്പെട്ടവരുടെ ശത്രുവാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾ സംസ്ഥാനത്തെ ജനങ്ങൾക്ക് ധാരാളം തൊഴിലവസരങ്ങൾ തുറക്കുകയും അവരുടെ ജീവിതം സുഗമമാക്കുകയും ചെയ്യുമെന്ന് ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ പദ്ധതികൾ ആദിവാസി ആധിപത്യ പ്രദേശങ്ങളിൽ സൗകര്യങ്ങളുടെയും വികസനത്തിന്റെയും പുതിയ യാത്രയ്ക്ക് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തേക്ക് രണ്ടാം തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമാണിത്. ഛത്തീസ്ഗഢിൽ 15 വർഷം അധികാരത്തിലിരുന്ന പാർട്ടി 2018ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.