വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാക്കാൻ ചരിത്രപരമായ നീക്കവുമായി കേന്ദ്ര സർക്കാർ. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് ഡൽഹിയിൽ നടന്ന ‘നാരീശക്തി വന്ദൻ’ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന കുതിപ്പിൽ സ്ത്രീശക്തിയെ അവിഭാജ്യ ഘടകമാക്കുന്ന ഈ തീരുമാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട നീക്കമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾ പാസാക്കുന്നതിനുമായി വിളിച്ചുചേർത്ത പാർലമെന്റിന്റെ മൂന്ന് ദിവസത്തെ സമ്മേളനത്തിനു മുന്നോടിയായി നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2029-ഓടെ രാജ്യത്ത് വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പഞ്ചായത്ത് രാജ് സംവിധാനത്തിലൂടെ താഴെത്തട്ടിൽ തെളിയിക്കപ്പെട്ട സ്ത്രീ ശാക്തീകരണം പാർലമെന്റിലേക്കും വ്യാപിപ്പിക്കുകയാണ് ഈ ബില്ലിലൂടെ ചെയ്യുന്നത്. വികസിത രാജ്യങ്ങളിൽ പോലും ഇല്ലാത്ത വിധം 26 ആഴ്ചത്തെ പ്രസവാവധി ഇന്ത്യയിൽ നടപ്പിലാക്കിയത് സ്ത്രീക്ഷേമത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2023-ൽ രാഷ്ട്രീയ ഭേദമന്യേ പിന്തുണച്ചതുപോലെ ഇത്തവണയും എല്ലാ കക്ഷികളും ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണയ്ക്കണമെന്ന് മോദി അഭ്യർത്ഥിച്ചു.
വനിതാ സംവരണം നടപ്പിലാക്കുന്നതിനായി ലോക്സഭാ- നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി സീറ്റുകൾ പുനർനിർണ്ണയിക്കുന്നതോടെ ലോക്സഭാ സീറ്റുകൾ 543-ൽ നിന്ന് 816 ആയി ഉയരും. ഇതിൽ മൂന്നിലൊന്ന് (273 സീറ്റുകൾ) വനിതകൾക്കായി മാറ്റിവെക്കും. ഈ നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 30 ആയും നിയമസഭാ സീറ്റുകൾ 210 ആയും വർദ്ധിക്കും.

